ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളുരൂവിന്‍റെ വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സംസ്ഥാന അഭ്യന്തര മന്ത്രി ജി പരമേശ്വര. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഇതിനകം മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ജില്ലാ കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. കുറ്റവാളികൾ ആരായാലും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ നടന്ന സംഭവം ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവമാണെന്നും മന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് മന്ത്രി അനുശോചനം അറിയിച്ചു. വലിയ യോഗങ്ങൾ, ചടങ്ങുകൾ, വിജയാഘോഷങ്ങൾ എന്നിവയ്ക്കായി ഒരു പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SOP) രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ബെംഗളൂരു നഗരത്തില്‍ ആര്‍സിബി വിജയാഘോഷങ്ങൾക്കിടെയിണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും പരുക്കേറ്റവർക്ക് സൗജന്യ ചികിത്സയും നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.