ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബുധനാഴ്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) ടീമിന്റെ വിജയഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ആർസിബിക്കും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും (KSCA), ഡിഎൻഎ എന്റർടൈൻമെന്റിനുമെതിരെ ബെംഗളൂരു പോലീസ് സ്വമേധയാ കേസെടുത്തു.
കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സ്വമേധയാ രജിസ്റ്റർ ചെയ്ത ഈ കേസിൽ ക്രിമിനൽ അശ്രദ്ധ ആരോപിച്ച് നിരവധി സ്ഥാപനങ്ങളെ പ്രതികളായി ചേർത്തിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെക്ഷൻ 105 (കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ), സെക്ഷൻ 125(12) (മറ്റുള്ളവരുടെ ജീവനോ വ്യക്തിപരമായ സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ), സെക്ഷൻ 142 (നിയമവിരുദ്ധമായ സംഘം ചേരൽ), സെക്ഷൻ 121 (ഒരു കുറ്റകൃത്യത്തിന് പ്രേരണ നൽകൽ), സെക്ഷൻ 190 (ഒരു പൊതു ലക്ഷ്യം പിന്തുടർന്ന് ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് നിയമവിരുദ്ധമായ സംഘത്തിലെ അംഗങ്ങളുടെ ബാധ്യത) എന്നിവയാണ് ചുമത്തിയ വകുപ്പുകൾ.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റ് ജി. ജഗദീശയെ കർണാടക സർക്കാർ നിയോഗിച്ചിരുന്നു. സംഭവത്തില്‍ വിശദീകരണം തേടി കർണാടക ക്രിക്കറ്റ് അസോസിയേഷൻ, ബെംഗളൂരു മെട്രോ, ആർ.സി.ബി ഫ്രാഞ്ചൈസി എന്നിവക്ക് നോട്ടീസയച്ചതായി മജിസ്ട്രേറ്റ് ഇന്ന് പ്രതികരിച്ചിരുന്നു. കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) കൈമാറണോ എന്ന് ഇന്ന് സംസ്ഥാന മന്ത്രിസഭ യോഗം ചർച്ച ചെയ്തു.
കന്നി ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന് വലിയ സ്വീകരണ പരിപാടിയാണ് ബെംഗളൂരു നഗരത്തിൽ ഒരുക്കിയത്. കർണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിൽ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു. ഇതിനിടെ സൗജന്യ പാസ്സിനായി ആളുകൾ തിരക്കുകൂട്ടിയതാണ് ദുരന്തമുണ്ടാക്കിയത്.