കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഉയര്‍ന്ന് തന്നെ. ഇന്നലെ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇന്നും സ്വര്‍ണം വ്യാപാരം നടത്തുന്നത്. 73,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9130 രൂപ നല്‍കണം.
തിങ്കളാഴ്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. തുടര്‍ന്ന് വീണ്ടും വില ഉയര്‍ന്നാണ് 73000വും കടന്ന് സ്വര്‍ണവില കുതിച്ചത്. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമായിരിക്കും പണിക്കൂലി. സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ ഇന്ന ഒരു പവൻ സ്വർണം വാങ്ങാൻ 83,250 രൂപയ്ക്ക് മുകളിലാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
ചൈന – യു എസ് വ്യാപാര ഉടമ്പടിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതും യു എസിലെ പ്രത്യേക സാഹചര്യങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇതിനൊപ്പം സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നത് മഞ്ഞ ലോഹത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.