പടിയൂരിലെ ഇരട്ടക്കൊലപാതകം; പ്രതി ആദ്യഭാര്യയെ കൊലപ്പെടുത്തി കാട്ടില്‍ തള്ളിയ കേസിലെ പ്രതി

തൃശൂർ: പടിയൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. മകളുടെ ഭർത്താവും കോട്ടയം സ്വദേശിയുമായ പ്രേംകുമാറിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുന്നു. കാറളം വെള്ളാനി കൈതവളപ്പില്‍ മണി(74), മകള്‍ രേഖ(43) എന്നിവരെയാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

ഒളിവില്‍ പോയ പ്രേംകുമാറിനായി ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി. ആദ്യഭാര്യയായ ഉദയംപേരൂർ സ്വദേശി വിദ്യയെ കൊന്ന് കാട്ടില്‍ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയത്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ രേഖ അഞ്ച് മാസം മുമ്പാണ് പ്രേംകുമാറിനെ വിവാഹം ചെയ്തത്.

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് രേഖ അടുത്തിടെ വനിതാ പോലീസ് സ്‌റ്റേഷനില്‍ പ്രേംകുമാറിനെതിരെ പരാതി നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ക്ക് സമീപത്ത് പ്രേംകുമാർ എഴുതിയെന്ന് കരുതുന്ന ഭീഷണിക്കത്തും ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഭാര്യയേയും ഭാര്യാമാതാവിനെയും പ്രേംകുമാർ കൊലപ്പെടുത്തിയത്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ സ്വഭാവത്തെ വിമർശിച്ച്‌ കുറിപ്പും മൃതദേഹത്തിലുണ്ടായിരുന്നു. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് പ്രേംകുമാറിനെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ രേഖ പരാതി നല്‍കിയിരുന്നതായി രേഖയുടെ സഹോദരി പ്രതികരിച്ചിരുന്നു.

TAGS : CRIME
SUMMARY : Padiyoor double murder case: Accused in the case of killing his first wife and dumping her in the forest

Leave a Reply

Your email address will not be published. Required fields are marked *