തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവ്; കണ്ണ് മാറി കുത്തിവയ്പ്പ് എടുത്തു, ഡോക്‌ടര്‍ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: സർക്കാർ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്‌ച. കണ്ണിന് കുത്തിവയ്പ്പ് മാറിയെടുത്തതായി പരാതി. ഇടതുകണ്ണിലെടുക്കേണ്ട കുത്തിവയ്പ്പ് വലതുകണ്ണിലെടുക്കുകയായിരുന്നു. സംഭവത്തില്‍ അസിസ്റ്റന്റ് പ്രൊഫസർ എസ് എസ് സുജീഷിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. 51 വയസുള്ള ബീമാപ്പള്ളി സ്വദേശിനിയായ രോഗിയാണ് ഗുരുതര ചികിത്സാപ്പിഴവിനിരയായത്.

കഴിഞ്ഞ ഒരാഴ്‌ചയായി ഇവർ കണ്ണാശുപത്രിയില്‍ ചികിത്സ തേടി വരികയായിരുന്നു. കാഴ്‌ച മങ്ങലിനെത്തുടർന്ന് ഇടതുകണ്ണിനായിരുന്നു ചികിത്സ തേടിയത്. തുടർന്ന് കണ്ണില്‍ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി മൂന്നാം തീയതിക്ക് മുമ്പായി ഇടത് കണ്ണില്‍ കുത്തിവയ്പ്പ് എടുക്കണമെന്ന് ഡോ. സുജീഷ് നിർദേശിക്കുകയും ചെയ്തു.

പിന്നാലെ രോഗിയും ബന്ധുക്കളും തിങ്കളാഴ്ച ആശുപത്രിയിലെത്തി. അന്ന് ഇടതുകണ്ണ് വൃത്തിയാക്കുകയും മറ്റും ചെയ്തിരുന്നു. കണ്ണ് ചികിത്സയ്ക്കായി ആവശ്യമുള്ള മരുന്ന് ലഭിക്കാത്തതിനാല്‍ ഡോക്‌ടറുടെ നിർദേശപ്രകാരം ഒരു വ്യക്തിക്ക് ഗൂഗിള്‍ പേയിലൂടെ 6000 രൂപ അയച്ചുകൊടുത്തതായി രോഗിയുടെ മകൻ പറയുന്നു. തുടർന്ന് മരുന്ന് എത്തിക്കുകയും ചെയ്തു.

എന്നാല്‍ കുത്തിവയ്പ്പ് എടുത്തപ്പോള്‍ ചികിത്സ ലഭിക്കേണ്ട കണ്ണിനുപകരം വലതുകണ്ണിലെടുക്കുകയായിരുന്നു. പിന്നാലെ ബന്ധുക്കള്‍ സൂപ്രണ്ടിനും ഡയറക്‌ടർക്കും പരാതി നല്‍കിയതിനെത്തുടർന്നാണ് ഡോക്‌ടറെ സസ്‌പെൻഡ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി രോഗിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും താമസിയാതെ മൊഴിയെടുക്കുമെന്നാണ് വിവരം.

TAGS : LATEST NEWS
SUMMARY : Serious medical error at Thiruvananthapuram Eye Hospital; Doctor suspended for taking injection in wrong eye

Leave a Reply

Your email address will not be published. Required fields are marked *