ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ ഉടമയെ പറ്റിച്ച് പണവുമായി മുങ്ങാൻ ശ്രമിക്കുന്നതിനിടെ മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തകരുടെ സമയോചിത ഇടപെടലില്‍ പിടിയിലായി. ഇലക്ട്രോണിക് സിറ്റിയിൽ അമൃത് എന്നയാളുടെ ഉടമസ്ഥതയിലുള്ള മീറ്റ് ഹബ്ബ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടു ബംഗാളി യുവാക്കളാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് സംഭവം.
ബാങ്കിൽ നിക്ഷേപിക്കാൻ നൽകിയ വലിയൊരു തുകയുമായാണ് യുവാക്കൾ മുങ്ങിയത്. കുറച്ച് കാലമായി ഇവർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരുകയായിരുന്നു. വിശ്വാസത്തിൻ്റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാൻ യുവാക്കളുടെ കൈയ്യിൽ പണം നൽകിയതായിരുന്നു. യുവാക്കളെ കാണാതായപ്പോൾ ഉടമ അമൃത് മലബാർ മുസ്ലിം അസോസിയേഷൻ സെക്രട്ടറി ടി.പി. മുനീറുദ്ദീനെ വിവരമറിയിച്ചു. അദ്ദേഹം എം എം എ പ്രവർത്തക സമിതി അംഗം ടി.സി.ശബീറിനേയും സ്ഥാപന ഉടമ അമൃതിനേയും കൂട്ടി നടത്തിയ തിരച്ചിലിലാണ് മജെസ്റ്റിക് റെയിൽവെ സ്റ്റേഷനിൽ വെച്ച് ഇരുവരെയും പിടിക്കൂടിയത്. പണവുമായി ഓട്ടോറിക്ഷയിൽ നാട്ടിലേക്ക് പോവാൻ റെയിൽവെസ്റ്റേഷനിൽ എത്തിയതായിരുന്നു ഇരുവരും. തുടര്‍ന്നു പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച പ്രതികളിൽ നിന്നും പോലീസ് പണം തിരിച്ചു വാങ്ങി ഉടമക്ക് നൽകുകയായിരുന്നു.